ജിദ്ദ: വര്‍ഷങ്ങളായി ജിദ്ദയില്‍ പ്രവാസ ജീവിതം നയിക്കുന്ന മോങ്ങം സ്വദേശി നൊട്ടന്‍ അലവി കുട്ടിക്ക് ഇത് ലോകത്തെ തന്നെ പ്രധാന മെട്രോ സിറ്റിയാണെന്ന ഭാവമൊന്നുമില്ല. അദ്ദേഹത്തിന്റെ താമസസ്ഥലത്ത് ചെന്നാല്‍ ആര്‍ക്കും അങ്ങിനെ തോന്നുകയും ഇല്ല. അലവി കുട്ടി എന്ന നൊട്ടന്‍ അല്‍ബ്യൂട്ടിയുടെ ഇവിടത്തെ ജീവിതം അങ്ങിനെയാണ്. അലവി കുട്ടിയുടെ ദിന രാത്രങ്ങള്‍ കടന്ന് പോവുന്നത് തികച്ചും ഗ്രാമീണ രീതിയില്‍ . ബഗ്ദാദിയ്യയില്‍ അദ്ധേഹം താമസിക്കുന്ന വില്ലയുടെ പാശ്ചാതലവും തനി ഗ്രാമീണത നിറഞ്ഞ് നില്‍ക്കുന്നതാണ്. വില്ലയുടെ മുന്നിലായി വലിയമുറ്റം, മുറ്റത്തിന്റെ കോണുകളികളിലായി പടര്‍ന്ന് പന്തലിച്ച് നില്ക്കുന്ന വലിയ വാളന്‍ പുളി തൂങ്ങിയാടുന്ന പുളി മരവും മറ്റു തണല്‍ മരങ്ങളും, കൂടാതെ മൂന്ന് കോഴിക്കൂട്, നാല് പ്രാവിന്കൂട്, തത്തക്കൂട്. തുടങ്ങി വിശേഷങ്ങള്‍ അനവധി. ആദ്യമായി ഈ കോമ്പൌണ്ടിലേക്ക് കടന്ന് ചെല്ലുന്ന ആരും ഒന്ന് അന്താളിച്ച്പോവും. “ക്കൊക്കര..ക്കോ...“ എന്ന നീട്ടി കൂവലുമായി നാടന്‍ പൂവന് കോഴികളും പിടക്കോഴികളും, കുറുകി കുറുകി മുറ്റത്താകെ പാഞ്ഞ് നടക്കുന്ന പ്രാക്കളും ആകെയൊരു “നാടന്‍ ഗള്‍ഫ് ലുക്ക് “.
ജിദ്ദയില്‍ ബാബ് മക്കയിലെ അറിയപെടുന്ന എ ടു ഇസഡ് ഗുദറവാത്ത് ഷോപ്പിലെ ജീവനക്കാനായ അലവി ക്കുട്ടിയുടെ ഒഴിവ് സമയം തന്റെ വളര്‍ത്തു മക്കളായ കോഴികളക്കും പ്രാവുകള്‍ക്കും തീറ്റകൊടുത്തും അവയെ പരിപാലിച്ചും അവരോട് ഇടപഴകിയും ചിലവഴിക്കുന്നു. ഇപ്പോള്‍ പന്ത്രണ്ടോളം കോഴികളും പത്ത് ജോടി പ്രാവുകളും അലവി ക്കുട്ടി വളര്‍ത്തുന്നുണ്ട്. അദ്ധേഹം ജോലിചെയ്യുന്ന ഷോപ്പിനടുത്തുള്ള കടയില്‍ നിന്നു കൊണ്ട് വന്ന ഒരു ജോഡി കോഴികളും അവയുടെ സന്താന പരമ്പരകളുമാണ് ഇപ്പോഴുള്ളത്. ഒരു ജോടി പ്രാവിനെ ഒരിക്കല്‍ വാളപ്പറ ഗഫൂര്‍ കൊണ്ട് വന്നതാണ് അതിപ്പോള്‍ വംശവര്‍ദ്ദനവിലൂടെ പത്ത് ജോടിയായി. അലവി കുട്ടിയുടെ കൈവശമുള്ള പ്രാവുകള്‍ അത്യാവിശ്യം മുന്തിയ ഇനം തന്നെയാണ്. ജോഡിക്ക് അഞ്ഞൂറ് മുതല്‍ രണ്ടായിരം റിയാല്‍ വരെ വില വരുന്ന ഇനത്തില്‍ പെട്ടതാണന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.
അരിമ്പ്ര മാനു കൊണ്ട് വന്ന ഒരു തത്തയുമുണ്ടായിരുന്നു ഇവര്‍ക്ക് കൂട്ടായ് . കൂട് തുറന്നാല്‍ നേരെ റൂമിലെക്ക് പാറി വന്ന് സഹ മുറിയനായ പന്തലാഞ്ചീരി അലവി കുട്ടിയുടെ കംമ്പ്യൂട്ടറിന്റെ മുകളില്‍ വന്നിരിന്ന നന്നായി ഇണഞ്ഞിയ ആ തത്തയെ ഒരു മാസത്തോളമായി കാണാനില്ല. എങ്ങോട്ടെങ്കിലും പാറിപ്പോയോ അതോ ആരുടെയെങ്കിലും കയ്യില്‍ പെട്ടോ എന്നറിയില്ല. ആ തത്തയുടെ വിയോഗം ഒരു നൊമ്പരമായി ഇന്നും മനസ്സിലുണ്ട്. അവന് തിരിച്ചു വരും എന്ന ശുഭ പ്രതീക്ഷയിലാണ് രണ്ട് അലവി കുട്ടിമാരും. രണ്ട് പിടക്കോഴികളിപ്പോള്‍ അടയിരിക്കുന്നുണ്ട് ഒരാഴ്ച്ച കഴിയുന്നതോടെ പതിനാല് കോഴിക്കുഞ്ഞുങ്ങള്‍ കൂടി ഉണ്ടാവും. ഇവിടത്തെ സ്ഥിരം അന്തേവാസികളായ കോഴികള്‍ക്കും പ്രാവുകള്‍ക്കും പുറമെ പുറത്ത് നിന്നു വരുന്ന പ്രാവുകളും മുറ്റത്തെ പുളിമരത്തില്‍ വൈകുന്നേരങ്ങളില്‍ എത്തുന്ന തത്തകളും മറ്റു കിളികളും ഏതാനും ജമണ്ഡന്‍ പൂച്ചകളും അടക്കം വലിയ ഒരു ടീം തന്നെ ഭക്ഷണത്തിനായി ഈ വില്ലയെ ആശ്രയിക്കാറുണ്ട്.
ഇവിടെത്തെ കൊഴികളിലൊന്നിനെയും ഇതു വരെ കറിക്കത്തിക്ക് ഇരയാക്കിയിട്ടില്ല. ഇത് ഒരു ഹോബിയായി തുടങ്ങിയതെങ്കിലും ഇന്നിത് ജീവിത്തിന്റെ ഭാഗമായാണ് അലവി കുട്ടി കാണുന്നത്. കൂടെ താമസിക്കുന്ന ചിറ്റങ്ങാടന്‍ അബ്ദുറഷീദും, പന്തലാഞ്ചീരി അലവി കുട്ടിയും നന്നായി സഹകരിക്കുന്നത് വലിയ അനുഗ്രഹമാണ്. ഇടക്കിടെ ഗസ്റ്റായി വരുന്ന ഓത്ത്പള്ളി ബാവയും, കമ്പത്ത് റഹീസും, വാളപ്ര ഗഫൂറും നാടന്‍ മുട്ടകള്‍ അടിച്ച് മാറ്റാറുണ്ടെന്നും അലവിക്കറിയാം. ഇവക്ക് വേണ്ട ഭക്ഷണാവിശ്യത്തിനയി ശമ്പളത്തിന്റെ ചെറിയൊരു ഭാഗം നീക്കി വെക്കണമെങ്കിലും ഞങ്ങള്‍ക്കിവിടെ നാട്ടിലെ ഗാര്‍ഹിക അന്തരീക്ഷം ലഭിക്കുന്നു. രാവിലെ എണീക്കാന്‍ അലാറം വെക്കേണ്ട ആവശ്യമൊന്നുമില്ല സുബഹീ ബാങ്കിന്റെ സമയം ആവുന്നതോടെ പൂവന്കോഴികള് കൂവുന്നതോടെ എല്ലാവരും എഴുന്നേല്ക്കും. അങ്ങിനെ ഈമണലാരുണ്ണ്യത്തിലും നമ്മുടെ ആ പഴയ പരമ്പരാഗത രീതിയില്‍ ജീവിക്കാന്‍ ഞങ്ങള്‍ക്കാവുന്നു, നൊട്ടന്‍ അല്‍ബ്യൂട്ടിയും പന്തലാഞ്ചീരിയും ഒറ്റ സ്വരത്തില്‍ പറയുന്നു.
എന്റെ പൊന്നു അലവിക്കുട്ടീ, ആ കോഴികള്‍ക്ക് ഒരു സമയ നിഷ്ടയുമില്ല. രാത്രി പന്ത്രണ്ടു മണിക്ക് തുടങ്ങും ആ അലാറം അടിക്കാന്‍. നേരം വെളുത്തെന്നു കരുതി നമ്മള് എണീറ്റ് ക്ലോക്കിലേക്ക് നോക്കുമ്പോഴാണ് സമയം പന്ത്രണ്ടേ ആയിട്ടുള്ളുവെന്നു മനസ്സിലാവുക. പിന്നെ ആകെയുള്ള സമാധാനം മുട്ട കട്ട് തിന്നു ഗഫൂര്‍ തടിച്ചു വീര്‍ത്തു എന്നതാണ്.