പ്രിയപ്പെട്ട മഹല്ല് ഖാദിക്ക്

2011 ജനുവരി 17, തിങ്കളാഴ്‌ച




പ്രിയപ്പെട്ട മഹല്ല് ഖാദിക്ക്

അസ്സലാമു അലൈകും വറഹ്മതുല്ലാഹി വബറകാത്

   സുഖമെന്ന് കരുതുന്നു. കഴിഞ്ഞ വെള്ളിയാഴ്ച താങ്കള്‍ നടത്തിയതായി അറിഞ്ഞ ഒരു ഉത്ബോധനതിന്റെ തുടര്‍ച്ചയെന്നോണമാണ് ഈ കുറിപ്പ്. പ്രദേശത്തെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നടത്തിയ സമ്മേളനത്തിലെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളെ കുറിച്ച് താങ്കള്‍ക്കുണ്ടായ ആകുലത ഞാന്‍ മനസ്സിലാക്കുന്നു. മഹല്ലിലെ മുസ്ലിം കുടുംബങ്ങള്‍ അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരാവരുത് എന്നതിലെക്കുള്ള താങ്കളുടെ ഈ വിരല്‍ ചൂണ്ടല്‍ തീര്‍ത്തും പ്രശംസനീയമാണ്. അള്ളാഹു താങ്കള്‍ക്കു തക്കതായ പ്രതിഫലം നല്‍കട്ടെ.... സമുദായത്തിലെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളെയും, ശരി തെറ്റുകളെയും അപഗ്രഥനം ചെയ്തു ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ താങ്കള്‍ കാണിക്കുന്ന ഈ സമീപനം എല്ലാ കാലത്തും നടത്താന്‍ അള്ളാഹു താങ്കള്‍ക്കു കഴിവും ധൈര്യവും ദീ൪ഘായുസ്സും നല്‍കട്ടെ.

         ഈ മഹല്ലിലെ ഒരംഗമെന്ന നിലക്ക് നമ്മുടെ നാടിനെ കാര്‍ന്നു തിന്നുന്ന കാര്യങ്ങളിലൊന്നു കൂടി കൂടി താങ്കളുടെയും സമാന ചിന്താഗതിക്കരുടെയും അറിവിലേക്കായി കുറിക്കാനാഗ്രഹിക്കുന്നു. ഇത് ഒരു പുതിയ വിവരമല്ല എന്നെനിക്കറിയാം. എന്നാല്‍ മഹല്ല് ഖാളിക്ക് ഈ വിഷയത്തില്‍ മറ്റാരെക്കാളും ഒരുപാട് ചെയ്യാന്‍ കഴിയും എന്നതിനാലാണ് ഞാന്‍ താങ്കള്‍ക്കു എഴുതുന്നത്. നമ്മുടെ നാട്ടിലെ വിവാഹ പ്രായമായ പല പെണ്‍കുട്ടികളുടെയും ദാമ്പത്യ ജീവിതത്തിനു തടസ്സമായി നില്‍കുന്ന സ്ത്രീധനമെന്ന സാമൂഹ്യ തിന്മക്കെതിരെ ഒരു ഉത്ബോധനതിലപ്പുറം പ്രാവര്‍ത്തിക തലത്തില്‍ ഒരു കൂട്ടായ തീരുമാനം എടുക്കാന്‍ മഹല്ലിലെ മുസ്ലിം കാരവന്മാരെയും ചെറുപ്പക്കാരെയും പ്രേരിപ്പിക്കുക എന്ന ഒരു വലിയ ഉത്തരവാദിത്വം നിര്‍വഹിക്കെണ്ടാതായുണ്ട്, വൈവാഹിക രംഗത് മുസ്ലിം പെണ്‍കുട്ടി പലപ്പോഴും ഒരു കച്ചവട ചരക്കായി മാറിയിരിക്കുകയാണ്. കൊടുക്കല്‍ വാങ്ങലുകളുടെ കാലത്ത് എന്റെ സഹോദരി ചന്തയിലെ ഒരു അറവുമാടിനെപ്പോലെ വില പേശപ്പെടുന്നത് കാണുമ്പോള്‍ ഒരു പോള കണ്ണടക്കാന്‍ താങ്കള്‍ക്കു കഴിയുന്നുവെങ്കില്‍ അത് മറ്റു പലരെയും പോലെ എന്നെയും ആശ്ച്ചര്യപ്പെടുത്തുന്നു. ധാര്‍മ്മികതയുടെയും സദാചാര ബോധത്തിന്റെയും വൈയക്തിക തലങ്ങളില്‍ നിന്ന് മാറി, കച്ചവട മോഹതിന്റെയും ലാഭ കൊതിയുടെയും കണ്ണുമായി മഹല്ലിലെ വീടുകള്‍ക്ക് മുകളില്‍ കൂടി കഴുകന്മാര്‍ വട്ടമിട്ടു പക്കുകയും, ഈ ദുരവസ്ഥക്ക് മുന്നില്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ടവരായി പല കുടുംബ നാഥന്മാരും നിസ്സഹായതയോടെ നമുക്ക് മുന്നില്‍ കൈ നീട്ടുകയും ചെയ്യുമ്പോള്‍ നമ്മള് കൊടുക്കുന്ന ഒറ്റ നായങ്ങള്‍ക്കും കടലാസു കഷ്ണങ്ങള്‍ക്കും അവരുടെ നെഞ്ചകത്തു പുകയുന്ന കലിനെ ശമിപ്പിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം മറ്റാരെക്കാളുമുപരി താങ്കള്‍ക്കും അറിയില്ലേ..? ഇത്തരം നികാഹുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുകയും അതിന്റെ പങ്കു പറ്റി കൈ മടക്കു സ്വീകരിക്കുകയും ചെയ്യുന്ന അധാര്‍മ്മിക പാരമ്പര്യത്തെ കാലത്തിന്റെ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിഞ്ഞു കഷ്ടപ്പടുന്നവന്റെയും നിരാലംബന്റെയും കണ്ണീരിനൊരു പരിഹാരമെന്നോണം ഈ തിന്മയെ നമ്മുടെ നാട്ടില്‍ നിന്നു നിഷ്കാസനം ചെയ്യാന്‍ ഒരുങ്ങി പുറപ്പെടുന്ന ഒരു കൂട്ടായ്മയുടെ അമരത്ത് താങ്കളുണ്ടാകണമെന്നു എനിക്കതിയായ ആഗ്രഹമുണ്ട്. അല്ലാതെ ഇതിനു വളം വെക്കുകയും സ്വന്തം പെണ്മക്കളെ കുടുംബ ജീവിതത്തിലെ വിശാലമായ ലോകത്തേക്ക് കൈ പിടിച്ചു നടത്താന് ഇത്തരം അധാര്‍മ്മിക പ്രവര്‍ത്തനങ്ങളെ കൂടുപിടിക്കുകയും അതിനു വേണ്ടി സമുദായ അംഗങ്ങളിലേക്ക് കൈ നീട്ടുകയും അങ്ങിനെ കിട്ടുന്ന കിഴികല്കൊണ്ട് അവരെ പുരുഷത്വം തീണ്ടിയില്ലതവന്റെ കൈയ്യില്‍ പിടിച്ചേല്‍പ്പികുകയും ചെയ്യുന്ന,  ചെയ്യാന്‍ വിധിക്കപ്പെട്ട മഹല്ല് ഖാദിമാരില്‍ നിന്ന് താങ്കള്‍ വ്യത്യസ്തനാവനം..

      നിങ്ങള്‍ക്കറിയുമോ എന്നെനിക്കറിയില്ല. നാല് പെണ്മക്കളും ഒരു ആണ്‍കുട്ടിയും ഉള്ള ഒരു കുടുംബം. തന്റെ സഹോദരിമാരെ കെട്ടിച്ചയക്കാന്‍ വേണ്ടി പ്രവാസിയുടെ കുപ്പായമണിഞ്ഞ ഏക ആണ്‍ തരി. തന്റെ വിവാഹ പ്രായം കടന്നു പോയിട്ടും സഹോദരിമാരെ കെട്ടിച്ചയക്കാന്‍ മുണ്ട് മുറുക്കിയുടുത്ത് ജോലി ചെയ്തവന്‍ ഒടുവില്‍ തന്റെ നാല് സഹോദരിമാരെയും ഈ അധാര്‍മ്മികതയില് തന്നെ അവന്‍ കെട്ടിച്ചയച്ചു. പിന്നെ അവന്റെ ഊഴം വന്നു, അവനും പെണ്ണന്യോഷിച്ചു. നാല് പെണ്മക്കളെ കെട്ടിച്ചയക്കാന്‍ അവന്‍ പേറിയ ദുരിതം മനസിലാക്കി ഒരു പെണ്‍ക്കുട്ടിയുടെ പിതാവിനെങ്കിലും തന്റെ മകള്‍ ആരുതന്റെ കൂടെയാണ് കിടന്നുറങ്ങുന്നത് എന്നോര്‍ത്ത് സമാധാനിക്കാന്‍ മകനെ കൊണ്ട് സ്ത്രീധനം വാങ്ങിക്കരുതെന്നു അവന്റെ മാതാപിതാക്കളോട് ഞാന്‍ ഒരുപാട് പറഞ്ഞു. തങ്ങളുടെ നാല് പെണ്മക്കളെ കെട്ടിച്ചയക്കാന്‍ ഏക മകന്‍ മരുഭൂമിയില്‍ ഒഴുക്കിയ വിയര്‍പ്പിന്റെ വില സാധൂകരിക്കണമെങ്കില്‍ അവന്‍ കൂടി സ്ത്രീധനം വാങ്ങല്‍ നിര്‍ബന്ധമാണ് എന്ന് വിശ്വസിക്കുന്ന അവരുടെ മുമ്പില്‍ എന്റെ വാക്കിന് പുല്ലു വിലയായിരുന്നു. അവനും കുടുംബ ജീവിതത്തിലേക്ക്‌ കാല്‍ എടുത്തു വെച്ചത് ഈ അധാര്‍മ്മികതയുടെ മവില്‍ തന്നെയാണ്. തിരിച്ചറിവ് പോലും ഇല്ലാതെ പോകുന്നു നമ്മുടെ പല ഉറ്റവര്‍ക്കും. ഈ അവസ്ഥ തീര്‍ത്തും വേദനാ ജനകമാണ്.....
          മഹല്ലിലെ ഒരു കാരണവര്‍ മകളുടെ കല്യാണം പറഞ്ഞു. ഒന്നര ലക്ഷവും ഇരുപത്തി അഞ്ചു പവനും...മകളെ മാന്യമായി കെട്ടിച്ചയക്കാന്‍ ആര് ലക്ഷം രൂപ... വാര്‍ഷിക വരുമാനം ഇരുപതിനായിരത്തില്‍ കുറവുള്ള ഈ പിതാവിന് മകളെ കെട്ടിക്കാന്‍ മുണ്ടുമുടുത് നാട്ടുകാരുടെ മുന്നില്‍ കൈ നീട്ടുകയല്ലാതെ മറ്റെന്തു ചെയ്യാന്‍ കഴിയും..??
      ഒരു വാര്‍ഷിക കണക്കെടുത്താല്‍ ഈ മഹല്ലില്‍ നിന്ന് സ്ത്രീധനം എന്ന അധാര്‍മ്മികതക്ക് വേണ്ടി ഒരു കൊല്ലം ചിലവഴിക്കുന്നത് ശരാശരി പതിനഞ്ചു കോടിയിലധികമായിരിക്കും..!!! എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഈ അധാര്‍മ്മികതയുടെ കൈപ്പ് നീര്‍ താങ്കളും അനുഭവിചിട്ടില്ലേ..?? മതപരവും രാഷ്ട്രീയപരവുമായ കക്ഷിത്വങ്ങള്‍ക്കപ്പുറം മഹല്ലിന്റെ സാമൂഹിക നന്മയില്‍ മാത്രം ഉദ്ദേശിച്ചു കൂട്ടായ ഒരു തീരുമാനമെടുക്കാന്‍ മറ്റാരെക്കാളുമുപരി നമ്മള്‍ കൈ കൊര്‍ക്കെണ്ടതുണ്ട്. അതിനു വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയോടെ തല്‍കാലം നിര്ത്തുന്നു...

സസ്നേഹം...
നിയാസ്‌ വെണ്ണക്കോടന്‍ 

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
test blog mongam © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum